ക്വാറന്റൈന്‍: സര്‍ക്കാരിനും പ്രവാസികള്‍ക്കും തുണയായി ധ്യാനകേന്ദ്രങ്ങള്‍
12-May,2020 

പ്രവാസികളുടെ തിരിച്ചുവരവില്‍ സുരക്ഷിതമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനു തുണയായത് ധ്യാനകേന്ദ്രങ്ങള്‍. ക്വാറന്റൈന്‍ താമസത്തെക്കുറിച്ച് ഏറെ ആശങ്കകളുമായി വന്ന പ്രവാസികള്‍ക്കും കത്തോലിക്ക സഭയുടെ ധ്യാനകേന്ദ്രങ്ങളിലെ സുരക്ഷിതത്വവും സൗകര്യങ്ങളും ഏറെ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. 

 
സര്‍ക്കാര്‍ നിരവധി കോളജ് ഹോസ്റ്റലുകളും മറ്റും ക്വാറന്റൈന്‍ സെന്ററുകളാക്കാന്‍ ഏറ്റെടുത്തിരുന്നെങ്കിലും ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ വേണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ഇവിടെ പലേടത്തും തടസമായി വന്നു. ഹോസ്റ്റലുകളില്‍ പലേടത്തും പൊതുവായ ബാത്ത്‌റൂം സൗകര്യങ്ങളാണ് ഉള്ളത്. ഇതോടെയാണ് ധ്യാനകേന്ദ്രങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വന്നത്. കത്തോലിക്ക സഭ നേരത്തെതന്നെ ധ്യാനകേന്ദ്രങ്ങളും ഇതരസ്ഥാപന സൗകര്യങ്ങളും കോവിഡ്-19 പ്രതിരോധത്തിനായി സര്‍ക്കാരിനു വിട്ടുകൊടുത്തിരുന്നു.
 
മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രം, പോട്ട ആശ്രമം, പരിയാരത്തെ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ റിയലൈസേഷന്‍(സിഎസ്ആര്‍) എന്നീ ധ്യാന കേന്ദ്രങ്ങളും തൃശൂര്‍ അതിരൂപതയുടെ അളഗപ്പ പോളിടെക്‌നിക്കിലെ ആനിമേഷന്‍ സെന്ററുമാണ് തൃശൂര്‍ ജില്ലയിലെ പ്രധാന ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍. 
 
വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഇംഗ്ലീഷ് വിഭാഗം കെട്ടിടത്തില്‍ 150 മുറികളാണുള്ളത്. ഇവിടെ മാലിയില്‍നിന്ന് എത്തിയ 27 പേരെ പ്രവേശിപ്പിച്ചു. വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെതന്നെ പോട്ട ആശ്രമത്തിലെ നൂറു മുറികള്‍ സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ 48 പേരെ പ്രവേശിപ്പിച്ചു. പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്. ധ്യാനകേന്ദ്രത്തിലെ വൈദികര്‍ക്കു പുറമേ, ആരോഗ്യപ്രവര്‍ത്തകരും പോലീസും സഹായവുമായി ഒപ്പമുണ്ട്. സിഎംഐ സന്യാസ സമൂഹത്തിന്റെ പരിയാരത്തുള്ള സിഎസ്ആറിലെ അന്പതു മുറികളാണു വിട്ടുകൊടുത്തത്. ഇവിടെ 18 പേരെ പ്രവേശിപ്പിച്ചു.
 
തൃശൂര്‍ അതിരൂപതയുടെ അളഗപ്പ പോളി ടെക്‌നിക്കില്‍ 150 പേര്‍ക്കു താമസിക്കാനുള്ള സൗകര്യം സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ പത്തു പേരെ ഇതിനകം പ്രവേശിപ്പിച്ചു. 
 
എറണാകുളംഅങ്കമാലി അതിരൂപതയുടെ കീഴിലുള്ള ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ (സ്‌നേഹശുശ്രൂഷാലയം) 60 പ്രവാസികള്‍ക്കു ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മാലിദ്വീപില്‍നിന്നുഎത്തിയ 52 പ്രവാസികള്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തി.
 കോതമംഗലം രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്റര്‍, വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജിലെ രണ്ടു ഹോസ്റ്റലുകള്‍, മൂവാറ്റുപുഴ നിര്‍മലാ കോളജ്-ഫാര്‍മസി കോളജ് എന്നിവയോടനുബന്ധിച്ചുള്ള മൂന്നു ഹോസ്റ്റലുകള്‍ എന്നിവയാണ് ക്വാറന്റൈനു വിട്ടു നല്‍കിയിരിക്കുന്നത്. നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ 85 പേര്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 79 പേരേ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. 
 
ഇടുക്കി രൂപതയുടെ കീഴില്‍ 200 ബെഡുകളുള്ള നെടുങ്കണ്ടം കരുണാ ആശുപത്രിയുടെ ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രമായി വിട്ടുനല്‍കി.
 
പത്തനംതിട്ട ജില്ലയില്‍ ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം ക്വാറന്റൈന്‍ കേന്ദ്രമാണ്. 150 പേരെ താമസിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ 60 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ഇവിടെയുണ്ട്.
 
തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ശാന്തിനിലയത്തില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ ഏഴുപേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. പത്തനംതിട്ട രൂപതയുടെ തുന്പമണ്‍ ജെസി പീസ് ഫൗണ്ടേഷന്‍ കെട്ടിടം ക്വാറന്റൈന്‍ കേന്ദ്രമായി വിട്ടുനല്‍കിയിട്ടുണ്ട്.
 
കോട്ടയം ജില്ലയില്‍ പാലാ രൂപതയുടെ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം, കുമ്മണ്ണൂര്‍ സെന്റ് പീറ്റേഴ്‌സ് ഹോസ്റ്റല്‍, ചൂണ്ടശേരി സെന്റ് ജോസഫ്‌സ് എന്‍ജിനിയറിംഗ് കോളജ് ഹോസ്റ്റല്‍, കുറവിലങ്ങാട് ദേവമാതാ കോളജ് ഹോസ്റ്റല്‍ എന്നിവയും കോട്ടയം അതിരൂപതയുടെ കോതനല്ലൂര്‍ തൂവാനീസാ ധ്യാനകേന്ദ്രം, ബിസിഎം കോളജ് ഹോസ്റ്റല്‍ എന്നിവയും കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രവും ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്.
 
ഓര്‍ത്തഡോക്‌സ് സഭയുടെ പരുമല പള്ളിയിലെ ധ്യാനമന്ദിരം ക്വാറന്റൈന്‍ കേന്ദ്രമാണ്. നിലവില്‍ 22 പേര്‍ എത്തിയിട്ടുണ്ട്. മാര്‍ത്തോമ്മാ സഭയുടെ ചരല്‍ക്കുന്ന് ക്യാന്പ് സെന്റര്‍, മാരാമണ്‍ റിട്രീറ്റ് സെന്റര്‍, അടൂര്‍ യൂത്ത് സെന്റര്‍, ആങ്ങമൂഴി മാര്‍ത്തോമ്മാ റിന്യൂവല്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്.
 
മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാലാഞ്ചിറ മാര്‍ ഈവാനിയോസ് കോളജ് കാന്പസിലെ അഞ്ചു കേന്ദ്രങ്ങളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി കൈമാറിയിരിക്കുന്നത്. 
 
മാര്‍ ബസേലിയോസ് കോളജിന്റെ മാര്‍ അപ്രേം ബോയ്‌സ് ഹോസ്റ്റല്‍, മാര്‍ ഈവാനിയോസ് കോളജിന്റെ സെന്റ് തോമസ് ബോയ്‌സ് ഹോസ്റ്റല്‍, മേരിമാത ഗേള്‍സ് ഹോസ്റ്റല്‍, അല്‍ഫോന്‍സാ ഗേള്‍സ് ഹോസ്റ്റല്‍ എന്നിവ. ഇതിനു പുറമേ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററും തുറന്നു നല്‍കിയിട്ടുണ്ട്.
 
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള വെള്ളയന്പലം ആനിമേഷന്‍ സെന്ററില്‍ ഇരുനൂറോളം പേര്‍ക്ക് സൗകര്യങ്ങളൊരുക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും താമസിക്കാനായി പ്രത്യേകം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
 
ചങ്ങനാശേരി അതിരൂപതയുടെ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കാന്പസ് നേരത്തെ തന്നെ ജില്ലാ ഭരണകൂടത്തിനു വിട്ടു നല്‍കിയിരുന്നു.
 
താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്റര്‍ പ്രവാസികളടക്കമുള്ളവരുടെ ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കി
LATEST NEWS
VIEW ALL NEWS