ജീവിത കാലത്തു തന്നെ ‘പുണ്യാളനച്ച’നെന്നും തീക്ഷ്ണതയും പ്രർത്തനങ്ങളും കൊണ്ട് ‘കേരള ഫ്രാൻസിസ് സേവ്യറെന്നും അറിയപ്പെട്ട കപ്പൂച്ചിൻ വൈദികൻ തെയോഫിൻ അച്ചനെ, ധന്യൻ പദവിയിലേക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ഉയർത്തി. ഇത് സംബന്ധിച്ച ഡിക്രി, വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയതി, പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തി. തെയോഫിൻ അച്ചനെ കൂടാതെ, ലെബനൻകാരനായ ബെക്കാര അബു മൊറാദിനെയും, ഫ്രാൻസുകാരനായ ഗബ്രിയേലേ മരിയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും, ഇറ്റാലിയൻകാരായ ഫ്രാഞ്ചെസ്കോ ലൊമ്പാർദി, ഫൗസ്തോ ജെയ് എന്നിവരെ ധന്യരുടെ ഗണത്തിലേക്കും ഉയർത്തി.

കപ്പൂച്ചിൻ വൈദികനായ, ധന്യൻ തെയോഫിൻ, 1913 ജൂലൈ ഇരുപതാം തീയതി കോട്ടപ്പുറത്താണ് ജനിച്ചത്, മൈക്കല്‍ എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അദ്ദേഹം, 1929 ല്‍ വരാപ്പുഴ അതിരൂപതയുടെ മൈനര്‍ രൂപതാ സെമിനാരിയില്‍ ചേര്‍ന്നു. തുടർന്ന്, ഫ്രാന്‍സിസ് അസീസിയുടെ തീക്ഷ്ണമായ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യം പിന്നീട് അദ്ദേത്തെ കപ്പൂച്ചിൻ സഭയിലേക്ക് നയിച്ചു. 1933 ഒക്ടോബര്‍ 31 ന് അദ്ദേഹം കപ്പൂച്ചിൻ സഭയുടെ അംഗമായി മാറുകയും, തെയോഫിൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. തുടർന്ന്, 1941 ഏപ്രില്‍ 20 ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.
ഏറ്റവും ആദരണീയനായ കപ്പൂച്ചിൻ പ്രസംഗകരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യാരൂപിയിൽ ജീവിക്കാൻ എപ്പോഴും പരിശ്ര മിച്ചിരുന്നു. 1968 ഏപ്രിൽ 4-ന്, തെയോഫിനച്ചൻ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ജീവിത കാലത്തു തന്നെ അദ്ദേഹത്തിന്റെ സുകൃതങ്ങൾ പ്രസിദ്ധമായിരുന്നു. 2005 ജനുവരി 10നാണ് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും തുടർന്നു വിശുദ്ധ പദവിയിലേക്കും ഉയർത്താനുള്ള രണ്ടു ഘട്ടങ്ങളാണു അവശേഷിക്കുന്നത്.
The post ദൈവദാസൻ തെയോഫിൻ ധന്യൻ പദവിയിലേക്ക്. appeared first on Syro-Malabar News.